പാലക്കാട്: നഗരസഭാ കെട്ടിടത്തിന് ആർഎസ്‌എസ് നേതാവിൻ്റെ പേര് നൽകുന്നതിനെച്ചൊല്ലി പ്രദേശത്ത് സംഘർഷം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിന് പാലക്കാട് നഗരസഭ നിർമ്മിക്കുന്ന കെട്ടിടത്തിന് ആർഎസ്‌എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിൻ്റെ പേര് നൽകാനുള്ള ബിജെപിയുടെ നീക്കം ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തറക്കല്ലിടൽ ചടങ്ങിലേക്ക് പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി.
എന്നാൽ സംഘർഷത്തിനിടയിലും തറക്കല്ലിടൽ ചടങ്ങ് നടന്നു. നഗരസഭാ കൗൺസിലിൽ ചർച്ചക്കും അംഗീകാരത്തിനും വെക്കാത്ത പദ്ധതി ആർഎസ്‌എസ് അജണ്ടയാക്കി മാറ്റിയെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസും ഡിവൈഎഫ്‌ഐയും ചടങ്ങിലേയ്‌ക്ക് പ്രതിഷേധവുമായി എത്തിയത്. പൊലീസ് ബലം പ്രയോഗിച്ചതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. പദ്ധതിയെ എതിർക്കുന്നവരെ വേണ്ടി വന്നാൽ തെരുവിൽ നേരിടുമെന്ന പ്രഖ്യാപനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന നഗരസഭയാണ് പാലക്കാട്. ബഹളത്തിനിടയിൽ പദ്ധതിക്ക് തറക്കല്ലിടുകയും പിന്നാലെ പ്രതിഷേധക്കാർ അത് പിഴുതുമാറ്റുകയും ചെയ്‌തു. രാജ്യത്തിൻ്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാലക്കാട് നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ബിജെപി ഭരിക്കുന്ന നഗരസഭയാണ് പാലക്കാട്. ബഹളത്തിനിടയിൽ പദ്ധതിക്ക് തറക്കല്ലിടുകയും പിന്നാലെ പ്രതിഷേധക്കാർ അത് പിഴുതുമാറ്റുകയും ചെയ്‌തു. രാജ്യത്തിൻ്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാലക്കാട് നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.