വര്‍മയ്ക്കെതിെര അഴിമതിക്ക് തെളിവില്ലെന്നും ഉന്നതാധികാരസമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണെന്നും പട്നായിക്
പുറത്താക്കപ്പെട്ട സിബി ഐ ഡയറക്ടര്‍ ആലോക് വര്‍മയെ പിന്തുണച്ച് സിവിസി അന്വേഷണം നയിച്ച ജസ്റ്റിസ് എ.കെ.പട്നായിക്.
ആലോക് വര്‍മയ്ക്കെതിെര അഴിമതിക്ക് തെളിവില്ലെന്നും ഉന്നതാധികാരസമിതിയുടെ തീരുമാനം വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണെന്നും പട്നായിക് പറഞ്ഞു.സി.വി.സി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ലെന്നും ജസ്റ്റിസ് എ.കെ പട്‌നായിക് വ്യക്തമാക്കി.അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയി. അന്വേഷണം നടന്നത് സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നില്‍ വന്ന് മൊഴി നൽകിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്ന പേരില്‍ രാകേഷ് അസ്താന ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ പട്‌നായിക് വ്യക്തമാക്കി.
ഈമാസം 31-ന് വിരമിക്കാനിരിക്കേയാണ് വ്യാഴാഴ്ച അലോക് വര്‍മയെ സി.ബി.ഐ. ഡയറക്ടര്‍സ്ഥാനത്തുനിന്ന് നീക്കിയത്.
കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത അവധിയില്‍ പോകേണ്ടിവന്ന വര്‍മ, സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സി.ബി.ഐ. ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 48 മണിക്കൂര്‍ തികയുംമുമ്പായിരുന്നു പുറത്താക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെട്ട ഉന്നതാധികാരസമിതിയുടേതായിരുന്നു തീരുമാനം. ഖാര്‍ഗെ നടപടിയോട് വിയോജിച്ചിരുന്നു.കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ അസ്താന നല്‍കിയ പരാതിയാണ് കാബിനറ്റ് സെക്രട്ടറി സി.വി.സി.ക്ക് കൈമാറിയത്. അസ്താനയുടെ ആരോപണങ്ങളായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലേറെയും. കാബിനറ്റ് സെക്രട്ടറിയുടെ ഓഗസ്റ്റ് 24-ലെ കുറിപ്പില്‍ വര്‍മയ്ക്കുനേരെ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ജസ്റ്റിസ് പട്നായിക്കിന്റെ മേല്‍നോട്ടത്തില്‍ സി.വി.സി. അന്വേഷിച്ചത്.
സി.വി.സി. റിപ്പോര്‍ട്ടില്‍ വര്‍മയ്‌ക്കെതിരേ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ഉന്നതാധികാരസമിതി തീരുമാനിച്ചത്.